International
മസ്കറ്റ്: ഹോർമുസ് കടലിടുക്കിലെ കപ്പൽ ഗതാഗതത്തിനു തടസം നിൽക്കില്ലെന്ന് പരസ്യമായി സമ്മതിക്കണമെന്ന് അമേരിക്ക ഇറാനോട് ആവശ്യപ്പെട്ടതായി റിപ്പോർട്ട്.
അടുത്തിടെ ഹോർമുസിൽ കപ്പൽ ആക്രമിച്ചത് അബദ്ധത്തിലായിരുന്നുവെന്നും തീവ്ര നിലപാടുകൾ പുലർത്തുന്ന വിമത വിഭാഗമാണ് ആക്രമണത്തിനു പിന്നിലെന്നും അമേരിക്കൻ പ്രസിഡന്റ് ട്രംപിനോട് ഇറാൻ സമ്മതിച്ചതായും റിപ്പോർട്ടിൽ പറയുന്നു.
ഒമാനിൽ നടക്കുന്ന ചർച്ചയിൽ ട്രംപിന്റെ പ്രതിനിധി സ്റ്റീവ് വിറ്റ്കോഫ്, ട്രംപിന്റെ മരുമകൻ ജാരദ് കുഷ്നർ എന്നിവരാണ് അമേരിക്കയെ പ്രതിനിധീകരിക്കുന്നത്.
ഇറാനിൽനിന്ന് വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചിയും. യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ്, സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ എന്നിവർ ചർച്ചയിൽ സജീവമായി ഇടപെടുന്നുണ്ട്.
“ഞങ്ങൾക്കു തെറ്റു പറ്റി, നമുക്ക് ചർച്ച തുടരാം” എന്നാവശ്യപ്പെട്ട് ഇറേനിയൻ സംഘം സമീപിച്ചുവെന്നാണ് അമേരിക്കൻ വൃത്തങ്ങൾ വെളിപ്പെടുത്തിയത്. ഇക്കഴിഞ്ഞ ദിവസങ്ങളിൽ ഏറ്റുമുട്ടലിനു വഴിതെളിച്ച ഹോർമുസിലെ കപ്പൽ ആക്രമണത്തിനു പിന്നിൽ തീവ്രനിലപാടുകൾ പുലർത്തുന്ന വിമതരാണെന്നും അമേരിക്കയുമായുള്ള ചർച്ചകൾ അട്ടിമറിക്കാൻവേണ്ടിയായിരുന്നു കപ്പലാക്രമണമെന്നും ഇറേനിയൻ സംഘം പറഞ്ഞതായി റിപ്പോർട്ടുണ്ട്.
ഹോർമുസിൽ ഇനി കപ്പലുകൾ ആക്രമിക്കില്ലെന്ന പരസ്യ ഉറപ്പ് നല്‍കണമെന്നും നേരത്തേയുണ്ടായ ആക്രമണം തെറ്റായിപ്പോയെന്നു സമ്മതിക്കണമെന്നും അമേരിക്ക ഇറാനോട് മധ്യസ്ഥർ വഴി ആവശ്യപ്പെട്ടു.
International
ടെഹ്റാൻ: യുഎസ്-ഇസ്രേലി ആക്രമണത്തിൽ കൊല്ലപ്പെട്ട ഇറാനിലെ മുൻ പരമോന്നത നേതാവ് ആയത്തൊള്ള അലി ഖമനയ്യുടെ രക്തത്തിനു പകരം ചോദിക്കുമെന്ന് മകനും ഇപ്പോഴത്തെ പരമോന്നത നേതാവുമായ മുജ്തബ ഖമനയ്.
അലി ഖമനയ്യുടെ സംസ്കാരത്തിനു പിന്നാലെ സോഷ്യൽ മീഡിയയിൽ പ്രസിദ്ധീകരിച്ച സന്ദേശത്തിലാണ് മുജ്തബ ഇക്കാര്യം വ്യക്തമാക്കിയത്.
പ്രതികാരം അനിവാര്യമാണ്. തങ്ങളുണ്ടെങ്കിലും ഇല്ലെങ്കിലും നടന്നിരിക്കും. ഖമനയ്യുടെ സംസ്കാരത്തിന് ലക്ഷങ്ങൾ സംബന്ധിച്ചത് ശത്രുവിനെ തകർക്കുന്നതിനു തുല്യമാണെന്നും അതിനു നന്ദി പറയുന്നുവെന്നും മുജ്തബ കൂട്ടിച്ചേർത്തു.
International
ദുബായ്: അമേരിക്ക തങ്ങളുടെ ആക്രമണങ്ങൾ അവസാനിപ്പിച്ചതായി പ്രഖ്യാപിച്ചതിനു തൊട്ടുപിന്നാലെ ഇറാനിലെ വിവിധകേന്ദ്രങ്ങളിൽ വീണ്ടും അജ്ഞാത വ്യോമാക്രമണം.
തെക്കൻ ഇറാനിലെ വിവിധ മേഖലകളിലാണ് ആക്രമണമുണ്ടായത്. ആക്രമണങ്ങൾക്കു പിന്നിൽ ആരാണെന്നതിനെക്കുറിച്ച് ഇറാൻ ഭരണകൂടം ഇതുവരെ പരസ്യമായി പ്രതികരിച്ചിട്ടില്ല.
എന്നാൽ, അമേരിക്കൻ സൈനികനീക്കങ്ങൾക്കു സഹായം നൽകുന്നുവെന്നാരോപിച്ച് ഒരു ഇറാനിയേൻ പാർലമെന്റ് അംഗം യുഎഇയ്ക്കു മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
International
ദുബായ്: തുടർച്ചയായ രണ്ടാം ദിവസവും പരസ്പരം ആക്രമണം തുടർന്ന് അമേരിക്കയും ഇറാനും. ഇറാനിലെ 90 കേന്ദ്രങ്ങളിൽ ആക്രമണം നടത്തിയെന്ന് അമേരിക്ക അറിയിച്ചു. തങ്ങളുടെ ഏക ആണവോർജ പ്ലാന്റ് ആക്രമിക്കപ്പെട്ടതായി ഇറാൻ അറിയിച്ചു. ബഹ്റിൻ, കുവൈറ്റ്, ഖത്തർ എന്നീ ഗൾഫ് രാജ്യങ്ങളിലെ യുഎസ് സേനാ താവളങ്ങളിലേക്ക് മിസൈൽ, ഡ്രോൺ ആക്രമണങ്ങൾ നടത്തി ഇറാൻ തിരിച്ചടിച്ചു. കുവൈറ്റിൽ ഒരാൾക്കു പരിക്കേറ്റു.
ജോർദാനിലേക്കു തൊടുത്തത് 10 മിസൈലുകൾ
ജോർദാനിലെ യുഎസ് സേനാ താവളത്തിലേക്ക് ഇന്നലെ ഉച്ചകഴിഞ്ഞ് ഇറാന്റെ ആക്രമണമുണ്ടായി. പത്തു മിസൈലുകളാണു ജോർദാൻ ലക്ഷ്യമാക്കി തൊടുത്തത്. രണ്ടു ദിവസത്തെ യുഎസ് ആക്രമണത്തിൽ 14 പേർ കൊല്ലപ്പെട്ടെന്നും 78 പേർക്കു പരിക്കേറ്റെന്നും ഇറാൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു. കൊല്ലപ്പെട്ടവരിലേറെയും സൈനികരാണ്.
ചൊവ്വാഴ്ച ഹോർമുസിൽ മൂന്നു കപ്പലുകൾക്കു നേർക്ക് ഇറാൻ ആക്രമണം നടത്തിയതാണ് അമേരിക്കയെ പ്രകോപിപ്പിച്ചത്. തുടർന്ന് വെടിനിർത്തൽ അവസാനിച്ചെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിക്കുകയായിരുന്നു. കപ്പലുകൾക്ക് നേർക്ക് ആക്രമണം തുടർന്നാൽ ഇറാന് വൻ തിരിച്ചടി നേരിടേണ്ടിവരുമെന്ന് ട്രംപ് ഇന്നലെ മുന്നറിയിപ്പു നൽകി. ഇറാനിലെ വൈദ്യുതി, ജലശുദ്ധീകരണ പ്ലാന്റുകൾ എന്നിവ തകർക്കുമെന്നും ഖാർഗ് ദ്വീപ് പിടിച്ചെടുക്കുമെന്നും ട്രംപ് ഭീഷണി മുഴക്കി. ഇതിനിടെ, സമവായത്തിനായി ഖത്തർ ശ്രമമാരംഭിച്ചു. സമാധാനശ്രമങ്ങൾ തുടരുമെന്ന് ഖത്തർ അധികൃതർ അറിയിച്ചു.
വിമർശനവുമായി ഖത്തർ
അതേസമയം, ഹോർമുസിൽ കപ്പലുകൾ ആക്രമിച്ച ഇറാനെതിരേ ഖത്തർ വിമർശനമുയർത്തി. ഖത്തർ പ്രധാനമന്ത്രി, ഒമാൻ, തുർക്കി വിദേശകാര്യ മന്ത്രിമാർ, പാക് സേനാ മേധാവി എന്നിവരുമായി ഇറേനിയൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി സംസാരിച്ചു.
80 കേന്ദ്രങ്ങളിൽ യുഎസ് ആക്രമണം
ബുധനാഴ്ച ഇറാനിലെ 80 കേന്ദ്രങ്ങളിലാണ് യുഎസ് സേന ആക്രമണം നടത്തിയത്. ഇന്നലെ ബുഷേറിലെ ഇറാന്റെ ആണവോർജ പ്ലാന്റിനു നേർക്കും തെക്കൻ തുറമുഖ നഗരങ്ങളിലും ആക്രമണമുണ്ടായി. വ്യോമപ്രതിരോധ സംവിധാനങ്ങൾ, തീരനിരീക്ഷണ സംവിധാനങ്ങൾ, മിസൈൽ-ഡ്രോൺ സംഭരണകേന്ദ്രങ്ങൾ എന്നിവ ഉൾപ്പെടെയായിരുന്നു ഇന്നലെ പുലർച്ചെ യുഎസ് സേന ലക്ഷ്യമിട്ടത്. അതേസമയം, ഇറാനിലെ ആക്രമണം അവസാനിപ്പിച്ചെന്ന് യുഎസ് സെൻട്രൽ കമാൻഡ് വ്യക്തമാക്കി.
ഏപ്രിൽ എട്ടിലെ വെടിനിർത്തലിനു ശേഷം ആദ്യമായി ഇറാനിലെ പാലങ്ങൾ യുഎസ് ആക്രമിച്ചു. കൊല്ലപ്പെട്ട പരമോന്നത നേതാവ് ആയത്തൊള്ള അലി ഖമനയ്യുടെ സംസ്കാരം നടന്ന മഷാദിലേക്കുള്ള രണ്ടു പാലങ്ങൾ ആക്രമിക്കപ്പെട്ടതായി ഇറാനിലെ റവലൂഷണറി ഗാർഡ് അറിയിച്ചു.
ആണവായുധമുണ്ടാക്കില്ലെന്ന നിലപാടിൽ ആവശ്യമെങ്കിൽ മാറ്റങ്ങൾ ആലോചിക്കുമെന്ന് ഇറാൻ വ്യക്തമാക്കി. ബുധനാഴ്ച ഹോർമുസിലൂടെ വെറു എട്ടു കപ്പലുകൾ മാത്രമാണ് കടന്നുപോയത്. ചൊവ്വാഴ്ച 36 കപ്പലുകൾ സഞ്ചരിച്ചിരുന്നു.
International
വാഷിംഗ്ടൺ ഡിസി: ഇന്ത്യ-പാക്കിസ്ഥാൻ യുദ്ധം അവസാനിപ്പിച്ചത് താനാണെന്ന അവകാശവാദം ആവർത്തിച്ച് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. നാലു ദിവസത്തെ യുദ്ധത്തിൽ 11 യുദ്ധവിമാനങ്ങൾ വെടിവച്ചിട്ടതായും അദ്ദേഹം പറഞ്ഞു.
ഇന്ത്യ-പാക് സംഘർഷമുൾപ്പെടെ എട്ട് യുദ്ധങ്ങൾ അവസാനിപ്പിച്ച തനിക്ക് നൊബേൽ പുരസ്കാരം ലഭിക്കേണ്ടതായിരുന്നു. മറ്റാരേക്കാളും നൊബേൽ തനിക്ക് അവകാശപ്പെട്ടതായിരുന്നെന്നും ട്രംപ് പറഞ്ഞു. എയർഫോഴ്സ് വൺ വിമാനത്തിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവേയാണ് ട്രംപിന്റെ പരാമർശം.
ഇന്ത്യ-പാക് സംഘർഷം ആണവ യുദ്ധമാകാൻ പോകുകയായിരുന്നു. യുദ്ധത്തിൽ 11 വിമാനങ്ങൾ വെടിവച്ചിട്ടതായും ട്രംപ് പറഞ്ഞു. എന്നാൽ ഇരുരാജ്യങ്ങൾക്കും എത്ര വീതം വിമാനങ്ങൾ നഷ്ടമായെന്നോ, ആകെ തകർന്ന വിമാനങ്ങളുടെ എണ്ണമാണോ ഇതെന്നോ അദ്ദേഹം വ്യക്തമാക്കിയില്ല.
സംഘർഷം അവസാനിപ്പിച്ചതിലൂടെ 30 മുതൽ 50 ദശലക്ഷം വരെ ജീവൻ രക്ഷിച്ചതിനു പാക്കിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷരീഫ് തനിക്ക് നന്ദി പറഞ്ഞതായി ട്രംപ് അവകാശപ്പെട്ടു.
യുദ്ധം തുടർന്നിരുന്നെങ്കിൽ മരണം അതിലും വളരെ കൂടുതലാകുമായിരുന്നു ട്രംപ് പറഞ്ഞു.
Business
മുംബൈ: പശ്ചിമേഷ്യയിലെ ഭൗമരാഷ്ട്രീയ സംഘർഷങ്ങൾ ആഗോള വിതരണ ശൃംഖലകൾക്ക് ഭീഷണിയുയർത്തിയതോടെ, കാർഷിക മേഖലയ്ക്കായുള്ള വളം ഉറപ്പാക്കാനുള്ള ഇന്ത്യയുടെ ശ്രമങ്ങൾ വലിയ പരീക്ഷണത്തെയാണ് നേരിട്ടത്. ഈ പരീക്ഷണം രാജ്യം അതിജീവിച്ചെന്നാണ് പുറത്തുവരുന്ന വാർത്തകൾ.
രാജ്യത്ത് വളത്തിന് ക്ഷാമമുണ്ടാകുമെന്ന ആശങ്കയ്ക്ക് പരിഹാരമാകുന്നു. വളം നിർമാണത്തിനുള്ള അസംസ്കൃത വസ്തുക്കളും യൂറിയ ഉൾപ്പെടെയുള്ള വളങ്ങളുമായി 15 കപ്പലുകൾ ഇതിനകം ഹോർമുസ് കടന്ന് ഇന്ത്യയിലേക്കെത്തുകയാണ്. ഇത് രാജ്യത്തെ വളം ശേഖരം ഗണ്യമായി ഉയർത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
രാജ്യത്തേക്ക് വളങ്ങളും അസംസ്കൃത വസ്തുക്കളും എത്തിക്കാൻ നിശ്ചയിച്ചിരുന്ന 20 കപ്പലുകളിൽ 15 എണ്ണമാണ് ഹോർമുസ് കടന്നത്. ഈ കപ്പലുകളിൽ എട്ടെണ്ണത്തിൽ 3.32 ലക്ഷം ടണ്‍ യൂറിയയാണുള്ളത്.
നാലെണ്ണത്തിലായി 2.57 ലക്ഷം ടണ്‍ ഡിഎപി (ഡൈ അമോണിയം ഫോസ്ഫേറ്റ്), മൂന്നെണ്ണത്തിലായി 1.11 ലക്ഷം ടണ്‍ സൾഫർ എന്നിങ്ങനെയാണുള്ളത്. ഇതിനു പുറമേ അമോണിയയും യൂറിയയും അടങ്ങിയ അഞ്ചു കപ്പലു കൾ കൂടി ഇന്ത്യയിലേക്കു വരാനിരിക്കുന്നുണ്ട്.
ഇതിലൊന്നിൽ 0.25 ലക്ഷം ടണ്‍ അമോണിയ, ഒരെണ്ണത്തിൽ 0.45 ലക്ഷം ടണ്‍ യൂറിയ എന്നിങ്ങനെയുണ്ട്. മറ്റു രണ്ടു കപ്പലുകളിൽ യൂറിയയും ഒരെണ്ണത്തിൽ സൾഫറും കയറ്റിക്കൊണ്ടിരിക്കുകയാണെന്ന് കേന്ദ്രസർക്കാർ വ്യക്തമാക്കുന്നു. ഈ കപ്പലുകൾ കൂടി എത്തുന്നതോടെ രാജ്യത്തെ വളം സംഭരണം കൂടുതൽ ശക്തമാകും.
വളം നിർമാണ ശാലകളിലേക്കുള്ള പ്രകൃതി വാതക വിതരണം പൂർണമായി പുനഃസ്ഥാപിച്ചതായും സർക്കാർ വൃത്തങ്ങൾ സൂ ചിപ്പിച്ചു. യുഎസ്-ഇറാൻ യുദ്ധത്തെ തുടർന്ന് ഫാക്ടറികൾ ക്കുള്ള പ്രകൃതി വാതക വിതരണം 65 ശതമാനമായി കുറച്ചിരുന്നു. നിലവിൽ രാജ്യത്തെ യൂറിയ ഉത്പാദന കേന്ദ്രങ്ങൾ പൂർണമായി പ്രവർത്തിക്കുന്നുണ്ട്.
Business
വാഷിംഗ്ടൺ: പ്രമുഖ ഗെയിമിംഗ് കൺസോളുകളായ എക്സ്ബോസ് (Xbox Series X, Series S) മോഡലുകളുടെ വില മൈക്രോസോഫ്റ്റ് വീണ്ടും വർധിപ്പിച്ചു. എക്സ്ബോക്സ് കൺസോളുകളുടെ വില ആഗോളതലത്തിൽ 150 ഡോളർ വരെ വർധിപ്പിക്കും. ഓഗസ്റ്റ് ഒന്നു മുതൽ പുതിയ വില നിലവിൽ വരും. 2025 മേയ്ക്കു ശേഷം കമ്പനി നടത്തുന്ന മൂന്നാമത്തെ വിലവർധനയാണിത്.
512 ജിബി മോഡലുകൾക്ക് 100 ഡോളറും 1 ടിബി മോഡലുകൾക്ക് 150 ഡോളറുമാണ് വർധിക്കുക. ഇതോടൊപ്പം രണ്ടു ടിബി മോഡലിന്റെ ഉത്പാദനം നിർത്തുകയും ചെയ്യും.
യുഎസിൽ ഏറ്റവും വില കുറഞ്ഞ എക്സ്ബോസ് മോഡലായ ‘സീരീസ് എക്സ് ’ന്റെ വില 500 ഡോളറായി ഉയരും സീരിസ് എക്സിന്റെ വില 800 ഡോളറിലെത്തും. കൺസോൾ നിർമാണത്തിന് ആവശ്യമായ മെമ്മറി, സ്റ്റോറേജ് ഘടകങ്ങളുടെ വിലയിൽ 2.5 മടങ്ങിലധികം വർധനയുണ്ടായതാണ് വില കൂട്ടാൻ നിർബന്ധിതമാക്കിയതെന്ന് മൈക്രോസോഫ്റ്റ് ഔദ്യോഗിക ബ്ലോഗിലൂടെ അറിയിച്ചു.
മൈക്രോസോഫ്റ്റിന് പുറമെ സോണി , നിന്റെൻഡോ , വാൽവ് തുടങ്ങിയ പ്രമുഖ കമ്പനികളും തങ്ങളുടെ ഗെയിമിംഗ് ഉപകരണങ്ങളുടെ വില അടുത്തിടെ വൻതോതിൽ വർധിപ്പിച്ചിരുന്നു. വരും വർഷങ്ങളിലും ഈ വിലക്കയറ്റം തുടർന്നേക്കുമെന്നാണ് സൂചന.
ഇന്ത്യയിൽ ബാധിക്കുന്നത്
കഴിഞ്ഞ വര്‍ഷത്തെ എക്സ്ബോക്സുകളുടെ വിലവര്‍ധന അമേരിക്കയില്‍ മാത്രമായി ഒതുങ്ങിയിരുന്നത്. പുതിയ പ്രഖ്യാപനം ഇന്ത്യന്‍ ഗെയിമര്‍മാരെ നേരിട്ട് ബാധിക്കും.
നിലവില്‍ ഇന്ത്യന്‍ വിപണിയില്‍ സീരീസ് എസ് (512 ജിബ) മോഡലിന് 34,990 രൂപയും സീരീസ് എക്സ് (1 ടിബി) മോഡലിന് 55,990 രൂപയുമാണ് വില. പുതിയ വിലവർധന നിലവില്‍ വരുന്നതോടെ ഇവയുടെ ചില്ലറവില്‍പ്പന വിലയില്‍ (യഥാക്രമം 9,400 രൂപ മുതല്‍ 14,000 രൂപ വരെയോ അതിലധികമോ വന്‍ വർധന ഉണ്ടായേക്കാം.
National
ന്യൂഡൽഹി: രാഷ്ട്രീയത്തിൽ തനിക്കു വെല്ലുവിളി നേരിടേണ്ടിവന്നപ്പോൾ സഹായഹസ്തവുമായെത്തിയ തൃണമൂൽ കോൺഗ്രസ് അധ്യക്ഷ മമത ബാനർജിയെ പ്രതിസന്ധിഘട്ടത്തിൽ കൈവിടാനില്ലെന്ന് അസൻസോളിൽനിന്നുള്ള തൃണമൂൽ എംപിയും നടനുമായ ശത്രുഘൻ സിൻഹ.
ഭയവും സമ്മർദവുംമൂലം പലരും പാർട്ടി വിട്ടു. അത്തരത്തിൽ പാർട്ടിയെഒറ്റപ്പെടുത്താനില്ല-സിൻഹ പറഞ്ഞു. ഒരിക്കൽ ബിജെപിക്കൊപ്പമായിരുന്ന ശത്രുഘൻ സിൻഹ പാർട്ടി വിടുമെന്ന തരത്തിൽ ഓൺലൈൻ മാധ്യമങ്ങൾ ചില റിപ്പോർട്ടുകൾ പ്രസിദ്ധീകരിച്ചിരുന്നു.
National
ന്യൂഡൽഹി: സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പുനർമൂല്യനിർണയ പ്രതിസന്ധിയിൽ സാങ്കേതിക തകരാറുകൾ ഒഴിവാക്കുവാനും സിബിഎസ്ഇയെ സഹായിക്കാനും പ്രത്യേകസംഘം. ഐഐടി മദ്രാസിലെ പ്രഫസർ അടക്കമുള്ള സംഘത്തെ വിദ്യാഭ്യാസ മന്ത്രാലയം നിയോഗിച്ചു.
സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പുനർമൂല്യനിർണയ പ്രതിസന്ധിയിൽ കേന്ദ്രവിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ ഇടപെട്ടു. ഉയരുന്ന പരാതികളിൽ സിബിഎസ്ഇയിൽ നിന്ന് അദ്ദേഹം വിശദീകരണം തേടി.
വെബ്സൈറ്റ് കൈകാര്യം ചെയ്യുന്ന ഏജൻസിയെ സംബന്ധിച്ചും പരിശോധന നടക്കും. നിലവിലെ വീഴ്ചയ്ക്ക് ഉത്തരവാദികളായ ഉദ്യോഗസ്ഥർക്കെതിരെ നടപടി ഉണ്ടായേക്കുമെന്നാണ് വിവരം.
Special News
‘എനിക്കൊന്നും ചെയ്യാനാവുന്നില്ലല്ലോ. അല്ല, ഞാനെന്തു ചെയ്തിട്ടും കാര്യമില്ലല്ലോ!’ എന്ന് ചിലപ്പോഴൊക്കെ നമ്മൾ നിരാശാഭരിതരും നിസഹായരുമായി, ചുറ്റുപാടുകളെ നോക്കി ചിന്തിച്ചിട്ടില്ലേ? എന്തെങ്കിലുമൊന്നിനെ ഉൾക്കൊള്ളാനോ വിട്ടുപോകാനോ ആവാത്ത അവസ്ഥയിൽ ആശങ്കപ്പെട്ടിട്ടില്ലേ? അത് ഒരു വ്യക്തിയോ ബന്ധമോ കുടുംബമോ വിദ്യാഭ്യാസ സ്ഥാപനമോ ജോലി സ്ഥലമോ എന്തുമാകാം.
അവിടെ നിലനിൽക്കുന്ന പ്രശ്നവും പ്രതിസന്ധിയും പലവിധത്തിലുമാകാം.
അബ്യൂസീവ് ആയ ബന്ധത്തിൽ കുടുങ്ങിപ്പോവുക, അമിത സമ്മർദത്തിലാഴ്ത്തി വിഷാദത്തിലെത്തിക്കുന്ന പഠന സ്ഥലത്തോ ജോലി സ്ഥലത്തോ തുടരേണ്ടി വരുക, അപ്രതീക്ഷിതമായി ജോലിയോ വരുമാനമോ നിലക്കുക, അതുമല്ലെങ്കിൽ ചിലപ്പോൾ താനുമായി യാതൊരു ബന്ധവുമില്ലാത്ത രണ്ടു രാജ്യങ്ങളിൽ നടക്കുന്ന യുദ്ധം മൂലം ജീവിതത്തിലെ വളരെ സുപ്രധാനമായ ഒരു അവസരം നഷ്ടമാവുക, അങ്ങനെ പലതരം പ്രതിസന്ധിഘട്ടങ്ങൾ ഒരു ‘പ്ലാൻ ബി’ ഇല്ലാതെ നമുക്കു വന്നു ചേർന്നിട്ടുണ്ടാവാം.
ഇതിന് ഒരു ‘സിംഗിൾ-സൊല്യൂഷൻ’ ഫോർമുല ഇല്ല. അതു വ്യക്തിക്കും സാഹചര്യത്തിനും നിലവിലുള്ള പ്രതിസന്ധിക്കും അനുസരിച്ച് വ്യത്യാസപ്പെടും. എന്നാലും ഒരു പരിഹാരത്തിലേക്ക് എത്തിച്ചേരുന്ന വരെ എന്തു ചെയ്യാനാവുമെന്നു ചിന്തിക്കേണ്ടതുണ്ട്. തളർന്നും തകർന്നും പോകുന്ന സന്ദർഭം തന്നെയായിരിക്കും അത്. പക്ഷേ, മുന്നോട്ടു പോകാൻ എങ്ങനെ ഊർജം കണ്ടെത്താം? എങ്ങനെ സെൽഫ്-ഹെൽപ് ചെയ്യാം??
ഒന്നാലോചിച്ചു നോക്കൂ. പ്രശ്നങ്ങളൊന്നുമില്ലാത്ത ഒരു ജീവിതവുമില്ല. എന്നാൽ, അവയെ നോക്കിക്കാണുന്നതിൽ മാറ്റങ്ങൾ കൊണ്ടുവരാനാകും. ചുറ്റുപാടുകൾ എത്രമാത്രം ക്രൂരവും പ്രക്ഷുബ്ധവുമായി മാറി കൊണ്ടിരുന്നാലും നമ്മുടെ ഉൾപ്രപഞ്ചത്തെ-നമുക്കുള്ളിലെ ലോകത്തെ-നമുക്കു പരിപോഷിപ്പിച്ചു കൊണ്ടിരിക്കാനാവും. അതിലൊരു പ്രത്യാശയുണ്ട്! നിലവിലുള്ള പ്രതിസന്ധികൾ മാറുന്നത് വരെ, നമുക്ക് നമ്മളെ മെച്ചപ്പെടുത്തിക്കൊണ്ടിരിക്കാനാകും.
അതിനായി ഈ അഞ്ചു കാര്യങ്ങൾ നിങ്ങളെ സഹായിച്ചേക്കും.
ക്ലാരിറ്റിക്കായി റൂട്ട് മാപ്പ്
‘എന്താണ് നിലവിലെ പ്രശ്നം?’, ‘എന്താണ് ഏറ്റവും നല്ലതെന്നു നിങ്ങൾക്കു തോന്നുന്ന പരിഹാരം?’, ‘അതിനു വേണ്ടി നിങ്ങൾക്ക് എന്തൊക്കെ ചെയ്യാനാവും?’ എന്ന് എവിടെയെങ്കിലും കുറിച്ചു വക്കുക. പ്രശ്നത്തിൽനിന്നു പരിഹാരത്തിലേക്കുള്ള ഒന്നോ അതിലധികമോ റൂട്ട് മാപ്പുകൾ തയാറാക്കി നോക്കുക. ഇങ്ങനെ ചെയ്യുന്നത് നിലവിലുള്ള പ്രതിസന്ധിയെക്കുറിച്ചു നിങ്ങൾക്ക് ഒരു ക്ലാരിറ്റി നൽകും. ഒരുപാട് കൺഫ്യൂസ്ഡ് ആണെങ്കിൽ, അല്ലെങ്കിൽ യുക്തിപൂർവം ചിന്തിക്കാനാവുന്നില്ല എന്നു തോന്നുകയാണെങ്കിൽ, ഒരു ലൈഫ് കോച്ചിന്റെയോ തെറാപ്പിസ്റ്റിന്റെയോ സഹായം സ്വീകരിക്കാം.
ശുഭാപ്തി വിശ്വാസം
ഒരു വിഷമഘട്ടം വരുമ്പോൾ ‘ഒന്നും ശരിയാവില്ല’ എന്നൊരു പരാജയബോധം മിക്കവരേയും പിടികൂടാറുണ്ട്. എന്നാൽ അവിടെ നിന്നെഴുന്നേറ്റ് എല്ലാം ശരിയാവും എന്ന് പറഞ്ഞ് സ്വയം ചേർത്തു പിടിക്കുന്ന ശീലം നാം ഉണ്ടാക്കിയെടുക്കേണ്ടതുണ്ട്. സാഹചര്യം എതിരാകുമ്പോൾ നാമെങ്കിലും വേണ്ടേ നമ്മെ ചേർത്തു പിടിക്കാൻ? നിങ്ങളുടെ കുട്ടിക്കാലത്തുള്ള ഒരു ഫോട്ടോ മനസ്സിൽ ഓർക്കൂ. ആ കുഞ്ഞിന്റെ ചിരിച്ച മുഖത്തേക്കു നോക്കൂ. ‘നിനക്ക് ഞാനുണ്ട്’ എന്ന് പറഞ്ഞു നോക്കൂ. ഒരു ബലത്തിനായി, പ്രാർഥന, മെഡിറ്റേഷൻ, മാനിഫെസ്റ്റേഷൻ, വിഷൻ ബോർഡ്, അങ്ങനെ നിങ്ങൾക്ക് വിശ്വാസമുള്ള രീതികളിലൂടെ നിങ്ങളുടെ ചിന്തകളുടെ കൺട്രോൾ തിരിച്ചു പിടിച്ച് നിങ്ങളുടെ ‘ഇന്നർ ചൈൽഡി’ന്റെ മുഖത്തെ ചിരി കെടില്ലെന്നു ഉറപ്പിക്കൂ.
ശരീരവും മനസും രണ്ടല്ല
പ്രതിസന്ധികൾ മാനസികമായി തളർത്തുന്നത് ശരീരത്തെ ബാധിക്കും, തിരിച്ചും. ഊണും ഉറക്കവുമില്ലാതെയാവുക, ഇമോഷണൽ ഈറ്റിംഗ്, അഡിക്ഷൻസ് ഒക്കെ പലർക്കും ഈ സമയങ്ങളിൽ വില്ലനാകും. അതുകൊണ്ട് തന്നെ, ശരീരം നിരന്തരം മൂവ് ചെയ്യുന്നത്, പുറത്തിറങ്ങി നടക്കുന്നത്, ആരോഗ്യകരവും മിതവുമായ ഭക്ഷണം, ആവശ്യത്തിനുള്ള ഉറക്കം, ശരീര പാലനം എന്നിവ പ്രധാനമാണ്. ഇതിനായി നിലവിലുള്ള സാഹചര്യങ്ങൾക്കനുസരിച്ച് ഒരു ചിട്ട രൂപപ്പെടുത്തിയെടുത്ത് ആരോഗ്യകരമായ ഇത്തരം ശീലങ്ങൾ നടപ്പിൽ വരുത്താനായി പരിശ്രമിക്കാം. ഇവിടെ നമ്മൾ പ്രശ്നത്തെ അവഗണിക്കുകയല്ല, പകരം അതിനെ അംഗീകരിച്ചു കൊണ്ട് പരിഹാരത്തിലൂന്നിയുളള കാര്യങ്ങൾക്ക് പ്രാധാന്യം കൊടുക്കുകയാണ് ചെയ്യുന്നത്. ഒരുതരം ഫോക്കസ് ഷിഫ്റ്റ്!
പാമ്പർ യുവർസെൽഫ്
മറ്റുള്ളവരെ സ്നേഹിച്ചും കെയർ ചെയ്തും അവരിൽനിന്ന് സ്നേഹവും കെയറും തിരികെ ആഗ്രഹിച്ചുമാണ് നമ്മുടെ ജീവിതം പരുവപ്പെട്ടിട്ടുള്ളത്. സ്വയം സ്നേഹിക്കുന്നതും കെയറു ചെയ്യുന്നതും സ്വാർഥതയായി കരുതപ്പെടുന്നുമുണ്ട്. എന്നാൽ, മറ്റുള്ളവരിൽനിന്നു ലഭിക്കണം എന്നാഗ്രഹിക്കുന്ന മുഴുവൻ സ്നേഹവും കെയറും സ്വയം നൽകി നോക്കൂ.
പാമ്പർ യുവർസെൽഫ്! സഹായിക്കാൻ എത്ര പേരുണ്ടെങ്കിലും എല്ലാ കാര്യങ്ങളിലും സ്വയംപര്യാപ്തരാവാൻ ശ്രമിക്കുക. വൈകാരിക, സാമ്പത്തിക സ്വയംപര്യാപ്തത ഒരാൾക്ക് അവരുടെ ജീവിതത്തിനു മേലെയുള്ള കൺട്രോൾ വർധിപ്പിക്കും. അതുപോലെ മറ്റു മനുഷ്യരുടെ ജീവിതം അവരുടേത് മാത്രമാണെന്ന് മനസ്സിലാക്കി അവരേ അവരുടെ പാട്ടിനു വിട്ടേക്കുക. ഇത് ഒരുപാട് വൈകാരിക പ്രതിസന്ധികളിൽനിന്നു നിങ്ങളെ കരകയറ്റും.
പുതിയതായി എന്തെങ്കിലും പഠിക്കാം
പുതിയതായി എന്തെങ്കിലും പഠിക്കുന്നത് എപ്പോഴും നമ്മുടെ തലച്ചോറിന് ഊർജമേകും. ഓർമശക്തി, ഏകാഗ്രത എന്നിവ വർധിപ്പിക്കാനും നമ്മുടെ വ്യക്തിഗതമായ വളർച്ചക്കും ഇതു സഹായകമാകും. ഉദാഹരണത്തിന്, താൻ ആഗ്രഹിക്കുന്ന ഒരു ജോലി കിട്ടുമ്പോഴേക്കും തനിക്കു പുതിയ എന്തൊക്കെ സ്കിൽസ് ഉണ്ടാക്കിയെടുക്കാം എന്നു ചിന്തിച്ച് അവ പഠിച്ചെടുക്കുമ്പോൾ സി.വിയും ആകർഷകമാകുന്നു.
ഇത്തരം ചെറിയ പെർസ്പെക്ടീവ് കറക്ഷൻസ്, ശീലങ്ങൾ എന്നിവ ജീവിതത്തിൽ വലിയ മാറ്റങ്ങൾ കൊണ്ടു വരും. നിലവിലുള്ള പ്രശ്നങ്ങൾ പരിഹരിക്കപ്പെട്ടില്ലെങ്കിൽ പോലും പലതും നമ്മളെ ബാധിക്കാതെയാവും. നമ്മുടെ സംതൃപ്തിയുടെ താക്കോൽ നമ്മുടെ കൈയലാണെന്നതൊരു വെറും പറച്ചിലല്ല. അത് മറ്റൊരാൾക്ക്, ഇടങ്ങൾക്ക്, സാഹചര്യങ്ങൾക്കു നൽകാതിരിക്കുക. സംതൃപ്തിയുള്ള മനുഷ്യരായി ജീവിക്കുക എന്നതിൽ പരം മറ്റെന്ത് സംഭാവനയാണ് നമുക്കിന്നത്തെ ലോകത്തിനു നല്‍കാനാവുക? അതുമൊരു നിശബ്ദ വിപ്ലവമാണ്.
Kerala
കൊച്ചി: ‘ഹോട്ടലൊന്നുമല്ലല്ലോ... അങ്ങനെയങ്ങ് അടച്ചിടാനൊന്നും പറ്റില്ലല്ലോ....! ഞങ്ങളുടെ ബുദ്ധിമുട്ട് അധികാരികൾ കാണണം, പരിഹാരമുണ്ടാക്കണം’- മധ്യകേരളത്തിൽ നൂറിലധികം അന്തേവാസികളുള്ള അഗതിമന്ദിരത്തിന്റെ ഡയറക്ടർ, സ്ഥാപനത്തിലെ കാലിയായ എൽപിജി സിലിണ്ടറുകൾ ചൂണ്ടിക്കാട്ടിയാണ് ഇതു പറഞ്ഞത്. പാചകവാതക ക്ഷാമം രൂക്ഷമാകുമ്പോൾ പ്രതിസന്ധിയിലാകുന്നത് സംസ്ഥാനത്തെ നൂറുകണക്കിന് അഗതിമന്ദിരങ്ങൾക്കൂടിയാണ്.
ഓർഫനേജ് കൺട്രോൾ ബോർഡിനു കീഴിൽ രജിസ്റ്റർ ചെയ്തിട്ടുള്ള 1700 അഗതിമന്ദിര, ക്ഷേമ സ്ഥാപനങ്ങളാണു കേരളത്തിലുള്ളത്. ഭിന്നശേഷിക്കാർ, അനാഥർ, നിരാലംബരായ വയോധികർ, മാറാരോഗികൾ എന്നിവരെയെല്ലാം ഈ സ്ഥാപനങ്ങളിൽ പരിചരിക്കുന്നുണ്ട്. ശരാശരി 30മുതൽ 100 വരെ അന്തേവാസികളുള്ള സ്ഥാപനങ്ങളാണ് ഏറെയും.
പാചക ആവശ്യങ്ങൾക്കു പ്രധാനമായും എൽപിജിയാണ് ഇവിടെയെല്ലാം ഉപയോഗിക്കുന്നത്. 50 പേരുള്ള സ്ഥാപനത്തിൽ പ്രതിമാസം ശരാശരി അഞ്ചു സിലിണ്ടറുകൾ ആവശ്യമായി വരുമെന്നാണു കണക്ക്.
ഭൂരിഭാഗം അഗതിമന്ദിരങ്ങളിലും നിലവിലുള്ള എൽപിജി സിലിണ്ടറുകൾ തീരുന്ന സ്ഥിതിയിലാണെന്നു സംസ്ഥാന ഓർഫനേജ് കൺട്രോൾ ബോർഡ് അംഗവും ഓർഫനേജ് അസോസിയേഷൻ അധ്യക്ഷനുമായ ഫാ. റോയ് മാത്യു വടക്കേൽ ചൂണ്ടിക്കാട്ടി. വിവിധ സ്ഥാപനങ്ങളുടെ അധികൃതർ പരിഹാരമാർഗം തേടി നിരന്തരം ബന്ധപ്പെടുന്നുണ്ട്. പാചകവാതക ക്ഷാമം നീളുന്ന സ്ഥിതിയിൽ അഗതിമന്ദിരങ്ങളെല്ലാം ആശങ്കയിലാണ്. സർക്കാർ അടിയന്തരമായി വിഷയത്തിൽ ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അതേസമയം, പാചകവാതകത്തിനൊപ്പം വിറകടുപ്പും ബയോഗ്യാസും ഉപയോഗിക്കുന്ന സ്ഥാപനങ്ങളിൽ തത്കാലം പ്രതിസന്ധിയില്ല. പാചകവാതക സിലിണ്ടറുകളുടെ വിതരണത്തിൽ അഗതിമന്ദിരങ്ങൾക്ക് ഗ്യാസ് ഏജൻസികൾ ഒരു പരിഗണനയും നൽകുന്നില്ലെന്ന് ആക്ഷേപമുണ്ട്.
International
ന്യൂഡൽഹി: റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതി സംബന്ധിച്ച യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പ്രസ്താവന ഇന്ത്യൻ എണ്ണക്കമ്പനികളെ കടുത്ത പ്രതിസന്ധിയിലാക്കുന്നു. റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതി പൂർണമായും നിർത്തുമെന്ന് ഇന്ത്യ ഉറപ്പുനൽകിയെന്ന് ട്രംപ് ആവർത്തിച്ച് പറയുന്നതാണ് പ്രതിസന്ധിയാകുന്നത്.
റിലയൻസ് ഉൾപ്പെടെയുള്ള പ്രമുഖ കമ്പനികൾ ഈ വിഷയത്തിൽ കേന്ദ്ര സർക്കാരിന്റെ നിലപാട് തേടി. ആസിയാൻ ഉച്ചകോടിയിൽ പങ്കെടുക്കാൻ മലേഷ്യയിലേക്കുള്ള യാത്രാമധ്യേയാണ് ട്രംപ് മാധ്യമങ്ങളോട് വീണ്ടും ഈ നിർണായക പരാമർശം നടത്തിയത്.
റഷ്യൻ എണ്ണക്കമ്പനികളായ റോസ്നെഫ്റ്റ്, ലൂക്കോയിൽ എന്നിവയ്ക്ക് അമേരിക്ക ഉപരോധം ഏർപ്പെടുത്തിയ സാഹചര്യമാണ് ഇന്ത്യൻ കമ്പനികളുടെ ആശങ്കയ്ക്ക് കാരണം. ഈ ഉപരോധം നിലനിൽക്കെ റഷ്യയിൽനിന്ന് എണ്ണ വാങ്ങുന്നത് തുടർന്നാൽ റിലയൻസ് ഉൾപ്പെടെയുള്ള ഇന്ത്യൻ കമ്പനികൾക്കും അമേരിക്കൻ ഉപരോധം നേരിടേണ്ടി വരുമെന്നാണ് നിലവിലെ അവസ്ഥ.
റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതിയുടെ കാര്യത്തിൽ എന്ത് തീരുമാനമാണ് സർക്കാർ എടുത്തിട്ടുള്ളതെന്ന കാര്യത്തിൽ നിലപാട് വ്യക്തമാക്കണമെന്നാണ് എണ്ണക്കമ്പനികളുടെ അസോസിയേഷൻ കേന്ദ്ര സർക്കാരിനോട് അഭ്യർഥിച്ചിരിക്കുന്നത്. അമേരിക്കൻ സമ്മർദത്തിന് വഴങ്ങില്ലെന്നതാണ് പൊതുവെ റഷ്യൻ എണ്ണ ഇറക്കുമതിയുടെ കാര്യത്തിൽ ഇന്ത്യയുടെ നയം. എന്നാൽ ട്രംപിന്റെ പുതിയ പ്രസ്താവന വിഷയത്തിൽ അനിശ്ചിതാവസ്ഥ സൃഷ്ടിച്ചിരിക്കുകയാണ്.
Business
കേരളത്തിലെ കാർഷിക മേഖലയിൽ പല ഉൽപ്പന്നങ്ങൾക്കും വിലയിടിവ് നേരിടുന്നതായി റിപ്പോർട്ടുകൾ. റബ്ബർ, കുരുമുളക്, കാപ്പി തുടങ്ങിയ പരമ്പരാഗത വിളകൾക്ക് പുറമെ, പച്ചക്കറികൾക്കും പഴവർഗങ്ങൾക്കും വേണ്ടത്ര വില ലഭിക്കാത്തത് കർഷകരെ വലിയ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. കാലാവസ്ഥാ വ്യതിയാനങ്ങളും വിപണിയിലെ അസ്ഥിരതകളുമാണ് ഇതിന് പ്രധാന കാരണങ്ങൾ.
ഉൽപ്പാദനച്ചെലവ് വർധിക്കുകയും ഉൽപ്പന്നങ്ങൾക്ക് ന്യായവില ലഭിക്കാതിരിക്കുകയും ചെയ്യുന്നത് കർഷകരുടെ വരുമാനം കുറയ്ക്കുന്നു. ഇത് കൃഷിയിൽ നിന്നുള്ള പിന്മാറ്റത്തിന് പോലും കാരണമായേക്കാം എന്ന ആശങ്കയുണ്ട്. സർക്കാർ തലത്തിൽ അടിയന്തര ഇടപെടലുകൾ ആവശ്യമാണെന്ന് കർഷക സംഘടനകൾ ആവശ്യപ്പെടുന്നു.
വിളകൾക്ക് താങ്ങുവില ഉറപ്പാക്കുക, സംഭരണ സൗകര്യങ്ങൾ വർദ്ധിപ്പിക്കുക, മൂല്യവർധിത ഉൽപ്പന്നങ്ങളുടെ നിർമ്മാണം പ്രോത്സാഹിപ്പിക്കുക എന്നിവയിലൂടെ കാർഷിക മേഖലയെ സംരക്ഷിക്കാനാകുമെന്ന് വിദഗ്ധർ നിർദ്ദേശിക്കുന്നു.